കാസർകോട്: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ കല്ലുവെട്ട് കുഴിയിൽ വീണ് എട്ടു വയസ്സുകാരി മുങ്ങി മരിച്ചു. എൻമകജെ ബാഡൂർ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്റയുടെയും മകൾ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ലുവെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ആറുമണിയോടെ കുട്ടിയെ പുറത്തെടുത്ത് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകും. വിവരമറിഞ്ഞ് സ്കൂളിലെ ഹെഡ്മാസ്റ്റർ സുധീർ ആശുപത്രിയിൽ എത്തിയിരുന്നു. ബാഡൂർ പദവ് എ എൽ പി സ്കൂളിലെ മൂന്നാംതരം വിദ്യാർഥിനിയാണ് ഹിബ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബന്തിയോട് കൊക്കച്ചാലിലെ സുൽത്താൻ എന്ന വിദ്യാർത്ഥിയും തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. ഹബീബ് റഹ്മാൻ, ആയിഷത്ത് ശിബ എന്നിവർ ഹിബയുടെ സഹോദരങ്ങളാണ്.
