ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇതിൽ 90 ശതമാനം പേരും സാധാരണ പൗരന്മാരാണ്. 1481 പേർക്കു ആക്രമണത്തിൽ പരുക്കേറ്റതായും ഇറാനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ 13 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേർ യുക്രൈൻ പൗരന്മാരാണ്. 380 പേർക്ക് പരുക്കേറ്റു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസൻ മൊഹാകിഖും ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. നേരത്തേ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതിനിടെ ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മിസൈൽ ആക്രമണം കടുപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
