കൊച്ചി: വയലൻസ് നിറഞ്ഞ രംഗങ്ങൾക്കു വൻ വിമർശനം നേരിട്ട മാർകോ സിനിമയ്ക്കു രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിൽ മാർകോ 2 എന്നെത്തുമെന്ന് ചോദിച്ച ആരാധകനു നൽകിയ മറുപടിയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. “മാർകോ പരമ്പരയായി തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു, പ്രോജക്ടിനെ ചുറ്റിപ്പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാർക്കോയെക്കാളും വലിയതും മികച്ചതുമായ സിനിമയുമായി എത്താൻ ശ്രമിക്കുമെന്നും” ഉണ്ണി വ്യക്തമാക്കി.ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർകോ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടി. പിന്നാലെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഒന്നാം ഭാഗത്തെക്കാൾ വലിയ കാൻവാസിലാകും ചിത്രം ഒരുക്കുകയെന്നും വ്യക്തമാക്കിയിരുന്നു.നേരത്തേ മാർകോ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നിഷേധിച്ചിരുന്നു. പ്രദർശിപ്പിക്കണമെങ്കിൽ 45 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ ഒഴിവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇനിയുള്ള സിനിമകളിൽ വൈലൻസ് കുറയ്ക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദും പ്രഖ്യാപിച്ചിട്ടുണ്ട്.
