ബെംഗളൂരു: കന്നഡചിത്രം കാന്താര ചാപ്റ്റർ വണിന്റെ സെറ്റിൽ വീണ്ടും അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുൾപ്പെടെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. എല്ലാവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ശിവമൊഗ്ഗ ജില്ലയിലെ മസ്തികാട്ടെയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്. ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് റിസർവോയറിലെ ആഴം കുറഞ്ഞ മേഖലയിൽ മുങ്ങുകയായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ വെള്ളത്തിൽ വീണ് നശിച്ചു.പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ കാന്താരയുടെ തുടർച്ചയായ കാന്താര ചാപ്റ്റർ വണിന്റെ സെറ്റിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. 3 പേരാണ് ഇതുവരെ സിനിമ സെറ്റിൽ മരിച്ചത്. ദിവസങ്ങൾക്കു മുൻപാണ് മലയാളിയും മിമിക്രി നടനുമായ കലാഭവൻ നിജു(43) സെറ്റിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. നേരത്തേ സിനിമയിൽ പ്രധാന വേഷത്തെ അഭിനയിക്കുന്ന കന്നഡ താരം രാകേഷ് പൂജാരിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മേയ് 6ന് സിനിമ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റായ മലയാളി യുവാവ് സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു. വൈക്കം സ്വദേശിയായ തെയ്യം കലാകാരൻ എം.എഫ്. കപിലാണ് മരിച്ചത്.നേരത്തേ മുദൂരിൽ ഷൂട്ടിങ് നടക്കുന്നതിനിടെ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപെട്ട് ചിലർക്ക് പരുക്കേറ്റിരുന്നു. ഇതോടെ കുറച്ചു ദിവസം ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയിലും ചിത്രീകരണത്തിനായി സ്ഥാപിച്ച സെറ്റ് തകർന്ന സംഭവവുമുണ്ടായി. ജനുവരിയിൽ അനുമതിയില്ലാതെ വനപ്രദേശത്ത് ചിത്രീകരണം നടത്തിയതിനു അണിയറപ്രവർത്തകർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
