ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രധാന എണ്ണ ശേഖരണ വിതരണ കേന്ദ്രമായ ഷഹ്റാനു നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. ബുഷെഹറിനടുത്തുള്ള വാതക പാടത്തിനും അബാദാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെ ഇസ്രയേൽ ആക്രമണമുണ്ടായി.ടെൽഅവീവ്, ജറുസലേം, ഹൈഫ ഉൾപ്പെടെ ഇസ്രയേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലേക്കു കടന്നു കയറി ഇറാൻ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.ഇറാനുനേരെ അടുത്തഘട്ട ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ മരിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ മിസൈലാക്രമണത്തിൽ 3 പേർ മരിച്ചതായി ഇസ്രയേലും വ്യക്തമാക്കി.
