ദേളിയിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്കു തീപിടിച്ചു; ലോറിക്കുള്ളിൽ ഉണ്ടായിരുന്ന പത്തോളം റഫ്രിജറേറ്ററുകൾ കത്തി നശിച്ചു, അഗ്നിശമന സേനയെത്തി തീയണച്ചു

കാസർകോട്: വൈദ്യുത ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലോറിക്കകത്തുണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ മേൽപ്പറമ്പ് ദേളി റോഡ് കുവത്തടിയിലാണ് സംഭവം. പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. കൂവത്തടിയിൽ എത്തിയപ്പോൾ ലോറിയുടെ മുകൾഭാഗം ഇലക്ട്രിക് ലൈനിൽ തട്ടി. ഷോർട്ട് സർക്യൂട്ട് മൂലം തീയുണ്ടായി. തുടർന്ന് തീ അതിവേഗം ലോറിക്കുള്ളിലേക്ക് പടർന്നു. കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകളിലേക്ക് തീ പടർന്നു. വിവരമറിഞ്ഞ് എത്തിയ ബേക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കാസർകോട് അഗ്നിശമനാ സേനയെ വിവരമറിയിച്ചു. കാസർകോട് അഗ്നിരക്ഷാ നിലയ സ്റ്റേഷൻ ഓഫീസർ കെ ഹർഷ യുടെയും, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെയും നേതൃത്വത്തിലുള്ള 2 യൂണിറ്റ് സേന സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തുടർന്ന് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ച്‌ ലൈനിലുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഷിയേഴ്‌സ് ഉപയോഗിച്ച് പൂട്ട് പൊളിച്ച് കണ്ടൈനറിനുള്ളിൽ ഉണ്ടായിരുന്ന തീ നിയന്ത്രണവിധേയമാക്കി. തീ പിടിക്കാത്ത റഫ്രിജറേറ്ററുകൾ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന തീ പൂർണമായും കെടുത്തുകയും ചെയ്തു. ഏകദേശം 10 റഫ്രിജറേറ്ററുകൾ ഭാഗികമായി കത്തി നശിച്ചു. ബാക്കിയുണ്ടായിരുന്ന വിലപിടിപ്പുള്ള റഫ്രിജറേറ്ററുകളും വാഹനവും സമയോചിതമായ ഇടപെടലിലൂടെ പൂർണ്ണമായും സംരക്ഷിക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചു. സേനാംഗങ്ങളായ കെ ആർ അജേഷ്, ഷൈജു, ടി അമൽരാജ്, അഖിൽ അശോകൻ, ജെ എ അഭസെൻ, സാദിഖ്, വൈശാഖ്, ഹോം ഗർഡ് മാരായ ടിവി പ്രവീൺ, സുമേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page