കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പാഠ്യവിഷയത്തിൽ റാപ്പർ വേടനെയും ഗായിക ഗൗരി ലക്ഷ്മിയും. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടവും’ ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേയും’ ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ എബോട്ട് അസ്’നൊപ്പമാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളി റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് നടക്കുക. താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണിത്.ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യ പഠനത്തിലാണ് ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ ഉൾപ്പെടുത്തിയത്. കോട്ടയ്ക്കൽ പി.എസ്.വി നാട്യ സംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് ‘അജിതാ ഹരേ’ താരതമ്യപ്പെടുത്തുക.നേരത്തേ കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് നാലാം സെമസ്റ്ററിൽ ജനപ്രിയ സംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നു.
