കാഞ്ഞങ്ങാട് :പടന്നക്കാട് വൈദ്യുതി സെക്ഷനിലെ ഹൈ ടെൻഷൻ ജംപർ ശരിയാക്കാൻ എത്തിയ സബ് എൻജിനിയർക്കും ഓവർസിയർക്കും മർദ്ദനം. അക്രമത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരെ മർദിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ സബ് എഞ്ചിനിയർ പി.വി. ശശി, ഓവർസിയർ ശ്രീജിത് കെ.സി എന്നിവരാണ് ആശുപത്രിയിലായത്. ബുധനാഴ്ച രാവിലെ യാണു അക്രമമെന്നു പരാതിയിൽ പറഞ്ഞു. ലൈൻമാൻമാരായ പവിത്രൻ പി വി , അശോകൻ എന്നിവരുമായി കൊട്രച്ചാൽ കോളനി ജംഗ്ഷനിലുള്ള എ. ബി. ലൈനി നടുത്തേക്കു പോവുകയായിരുന്നു ഇവർ. ജംപർ കെട്ടാൻ ലൈൻമാൻ പവിത്രൻ ഡി.പി. യിൽ കയറി പണി തുടങ്ങുകയും ചെയ്തു. ആ സമയത്ത് കാറിലെത്തിയ നാലംഗ സംഘം പ്രകോപനപരമായി സംസാരിക്കുകയും ജോലി ചെയ്യേണ്ടെന്ന് ആക്രോശിക്കുകയും ചെയ്തുവെന്നു പരാതിയിൽ കുട്ടി ച്ചേർത്തു. തുടർന്ന് സബ് എഞ്ചിനിയർ ശശിയെ അടിച്ചു നിലത്തിട്ടു. നിലത്തുവീണ സബ് എഞ്ചിനിയറെ അവിടിട്ടു ചവിട്ടുകയും ചെയ്തു. ഈ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്ന ഓവർസിയർ ശ്രീജിത്തിൻ്റെ ഫോൺ തട്ടിയെടുക്കാനായിരുന്നു അടുത്ത ശ്രമം. അതു പരാജയപ്പെട്ടപ്പോൾ ഏതോ മൂർച്ചുള്ള ആയുധം കൊണ്ട് നെറ്റിയിൽ അടിച്ചു. സാരമായ പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസറ്റിൽ നിന്ന് ഇറങ്ങിയ പവിത്രനു നേരെയും കയ്യേറ്റമുണ്ടായതായി ജീവനക്കാർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരെയുള്ള കയ്യേറ്റം അങ്ങേയറ്റം പൈശാചികമാണെന്നു അവർ അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിക്കുകയും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
