കാസർകോട്: കാറിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ടാം പ്രതിക്കു രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള ചേടിക്കാവ് സ്വദേശി എം മുഹമ്മദ് ഹനീഫി (30)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2018 സെപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മണിക്ക് കാസർകോട് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച് 450 ഗ്രാം ഹാഷിഷുമായി സീതാംഗോളി, ഏ.കെ.ജി നഗർ സ്വദേശി ഫൈസൽ എന്ന ടയർ ഫൈസൽ(38) രണ്ടാംപ്രതി മുഹമ്മദ് ഹനീഫ് എന്നിവരെ ടൗൺ പൊലീസ് പിടികൂടിയിരുന്നു. എസ്.ഐ ആയിരുന്ന പി.അജിത്ത്കുമാറും സംഘവും ആണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിമാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ സമയത്ത് ഒന്നാം പ്രതി ഫൈസൽ ഹാജരായില്ല. യുവാവിനെതിരെ വാറൻറ് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
