കൊച്ചി: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാക്കിസ്താൻ പതാക ഉപയോഗിച്ചതിനെതിരെ പൊലീസ് കേസെടുത്തു. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാക്കിസ്താന്റെ പതാക ഉപയോഗിച്ചതിനെതിരെ ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് കേസ്. പരിപാടി സംഘടിപ്പിച്ച പാസ്റ്ററും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബ്ബിനെതിരെ പൊലീസ് കേസെടുത്തു. മതസ്പർധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസ്. പാക്കിസ്താൻ പതാക കണ്ടുകെട്ടി. എന്നാൽ ദുരുദ്ദേശപരമായ നടപടിയല്ലെന്നും കഴിഞ്ഞ ഒന്നരവർഷമായി വിവിധ രാജ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർഥനയിൽ പാകിസ്താൻ ഉൾപ്പെടെ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും സംഘാടകർ വിശദീകരിക്കുന്നു.വിവിധ രാജ്യങ്ങൾക്ക് ക്ഷേമവും സമാധാനവും നേർന്ന് കൊടികളിൽ തൊട്ടുള്ള പ്രാർഥനയാണ് നടത്തിയത്. വിവിധ പ്രോട്ടസ്റ്റന്റ് സഭകളിലെ പാസ്റ്റർമാർ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ഒരുമിച്ചാണ് പ്രാർഥന നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്.ഇന്ത്യൻ ദേശീയ പതാകയോട് സംഘടകർ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്. പരിപാടിക്കു ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തു കൂട്ടിയിട്ടതായി ശ്രീക്കുട്ടന്റെ പരാതിയിൽ പറയുന്നു.
