പാലക്കാട്: മങ്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയൻ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ കെ.ആർ. അഭിജിത്താണ്(30) മരിച്ചത്. മംഗളൂരു-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചത്.
തൃശൂർ വിയ്യൂർ സ്വദേശിയായ അഭിജിത്ത് കഴിഞ്ഞ രണ്ടിനാണ് പൊലീസ് പരിശീലനത്തിൽ പ്രവേശിച്ചത്.
ഞായറാഴ്ച വൈകിട്ടോടെ പിഎസ്സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷ എഴുതാൻ മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോയി. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശൂരിൽ നിന്ന് തിരികെ ബസ് കയറ്റി വിട്ടു. എന്നാൽ അഭിജിത്ത് ക്യാമ്പിൽ എത്തിയില്ല. ഇതോടെ ക്യാമ്പിലെ പൊലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു, ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കുന്നത്. തുടർന്ന് ഇവർ വിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെയാണ് ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവം അറിയുന്നത്. ചിന്നി ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പഴ്സിൽ നിന്ന് ലഭിച്ച ആധാറിൽ നിന്നാണ് മരിച്ചത് അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. അഭിജിത്ത് ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്.
