തിരുവനന്തപുരം: കെഎസ്ആർടിസി കൺട്രോൾ റൂം നമ്പറിലേക്കു യാത്രക്കാരനെന്ന പേരിൽ വിളിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനു കൃത്യമായ മറുപടി നൽകാത്ത ജീവനക്കാർക്കു സസ്പെൻഷൻ. 4 വനിത ജീവനക്കാർ ഉൾപ്പെടെ 9 കണ്ടക്ടർമാരെ സ്ഥലംമാറ്റി. യാത്രക്കാരനെന്ന പേരിൽ വിളിച്ച മന്ത്രിക്കു കൃത്യമായ മറുപടി നൽകാതെ നിരുത്തരവാദപരമായി പെരുമാറിയതിനാണ് നടപടി. മറ്റു ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ കൺട്രോൾ റൂമിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മന്ത്രി കൺട്രോൾ റൂമിലേക്ക് വിളിച്ചത്. തുടർന്ന് കടുത്ത അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.കൺട്രോൾ റൂമിൽ വിളിച്ചാൽ അധികൃതർ പ്രതികരിക്കുന്നില്ലെന്നും കൃത്യമായ മറുപടി യാത്രക്കാർക്കു നൽകുന്നില്ലെന്നും പരാതി വ്യാപകമാണ്. മന്ത്രിയുടെയും സിഎംഡിയുടെയും ഓഫിസിനും സമൂഹമാധ്യമങ്ങളിലും പരാതികൾ ഉയരുന്നു.
