മലപ്പുറം: മലപ്പുറം ജില്ലയിൽ മുഖം മൂടി ധരിച്ച കവർച്ചാ സംഘം വീണ്ടും സജീവമാകുന്നു. തൃക്കണ്ടിയൂരിലെ വീടുകളിൽ മുഖംമൂടിയും മാരകായുധവുമായി എത്തിയ 2 പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടോളം വീടുകളിൽ കവർച്ച ലക്ഷ്യമാക്കി ഇവർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കോരോത്തിൽ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തു കടന്ന സംഘം കുട്ടികളുടെ സ്കൂൾ ബാഗിൽ സൂക്ഷിച്ച പണം കവർന്നു. കഴിഞ്ഞ ദിവസം തിരൂർ തൃക്കണ്ടിയൂരിൽ ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരൻ നായരുടെ വീട്ടിൽ നിന്നു 4.5 ലക്ഷം രൂപ മോഷണം പോയിരുന്നു. ഇതിനു പിന്നിലുള്ള മോഷ്ടാക്കളാണ് വീണ്ടും എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാത്രിയിൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികളോട് പൊലീസ് നിർദേശിച്ചു. പൊലീസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് തൃക്കണ്ടിയൂർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.
