കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ ഒരു മാസം മുൻപ് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വിവാഹത്തിനു മുൻപ് നടന്ന മധുരംവെയ്പ്പ് ചടങ്ങിൽ വിളമ്പിയ ഭക്ഷണമാണ് വില്ലനായത്. മേയ് 5നാണ് ആവോലി പഞ്ചായത്തിലെ നടുക്കരയിൽ വിവാഹം നടന്നത്. മേയ് 3ന് നടുക്കരയിലെ വീട്ടിൽ അടുത്ത സുഹൃത്തുക്കൾക്കായി നടത്തിയ മധുരംവയ്പ് ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷണം തയാറാക്കാൻ കാറ്ററിങ് കമ്പനി ഉപയോഗിച്ച വെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. തുടർന്ന് മാറാടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി. വിവിധ ജില്ലകളിൽ നിന്നായി 150 ലേറെ പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
