കണ്ണൂർ: ജില്ലയിൽ മൂന്നിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ ഞായറാഴ്ച മുങ്ങി മരിച്ചു. പയ്യാവൂർ കോയിപ്രയിൽ സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വലക്കുമറ്റത്തിൽ അലീന (14), പഴയങ്ങാടി പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഏരിപ്രത്തെ വലിയകത്ത് ഫൈറൂസ് ഫെറൂസ് (15), കുവേരി തൂക്കുപാലത്തിനടിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തളിപ്പറമ്പ് പുഷ്പഗിരി നെല്ലിപ്പറമ്പിലെ എം.മുഹമ്മദ് ഷാഹിദ്(19) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഫൈറൂസ് ചുഴിയിൽപ്പെട്ടത്. ഫൈറൂസിനൊപ്പം മുങ്ങിപ്പോയ 3 പേരെ നാട്ടുകാരാണ് രക്ഷിച്ചത്. പയ്യാവൂർ കോയിപ്രയിലെ വല ക്കുമറ്റത്തിൽ ഷാജീവ്- ഷിന്റു ദമ്പതികളുടെ മകളായ അലീന സഹോദരൻ ജോർജിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. വൈകിട്ട് നാലിനാണ് അപകടം. പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. വൈകിട്ട് 5.30ന് ആണ് ഫൈറൂസ് അപകടത്തിൽപെട്ടത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഏരിപ്രത്തെ കെ.വി.ഫൈസൽ-വി.ജസീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാത്തിമ, സമീൽ കബറടക്കം ഇന്ന്. തളിപ്പറമ്പ് പുഷ്‌പഗിരി നെല്ലിപ്പറമ്പ് അബ്ദുല്ലത്തീഫിന്റെയും ശരീഫയുടെയും മകനാണ് എം.മുഹമ്മദ് ഷാഹിദ്. വൈകിട്ട് അഞ്ചിനാണ് അപകടം. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുഹമ്മദ് ഷാഹിദിനെ പുറത്തെടുത്തത്. ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിൽ മൊബൈൽ ടെക്നിഷ്യൻ കോഴ്സ് വിദ്യാർഥിയാണ്.സഹോദരങ്ങൾ: സഫാന, സുഫൈദ്, ഷഹീൻ.
