മലപ്പുറം: കർഷകരുടെ വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ 25 കാട്ടുപന്നികളെ വനം വകുപ്പ് അധികൃതർ വെടിവച്ചു കൊന്നു. മലപ്പുറത്തെ അമരമ്പലത്താണ് കാട്ടുപന്നി വേട്ട നടന്നത്. വ്യാഴാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പന്നികളെ വെടിവച്ചു കൊല്ലുകയായിരുന്നു.
പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പന്നികളുടെ ആക്രമണത്തിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റു. ഒപ്പം രാപകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ഇടിച്ച് വാഹനാപകടങ്ങളും പതിവായി. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. വനം വകുപ്പിന്റെ അനുമതിയോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയായിരുന്നു.
വെടിവച്ചു കൊന്ന പന്നികളെ ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.പി. അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം അമരമ്പലം വനത്തിൽ സംസ്കരിച്ചു.
