കോഴിക്കോട്: മോഷ്ടിക്കാൻ എത്തിയപ്പോൾ ഒന്നും കിട്ടിയില്ല. ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചർച്ച് റോഡിൽ മുണ്ടപ്ലാക്കൽ വർഗ്ഗീസിന്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് കള്ളന്മാർ എത്തിയത്. മോഷ്ടിക്കാൻ കയറിയവരാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ചോറും മീൻ കറിയും അച്ചാറും കഴിച്ച് സ്ഥലം വിട്ടത്. കൂടാതെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് ചായയിട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്.മൂന്നു ഗ്ലാസുകളിലാണ് ചായ കുടിച്ചത്. അകത്തുണ്ടായിരുന്ന രണ്ടു കസേരയ്ക്ക് പുറമെ പുറത്തുണ്ടായിരുന്ന ഒരു കസേര കൂടി ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടിട്ടാണ് ഭക്ഷണം കഴിച്ചത്. മോഷണസംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു എന്നാണ് സംശയം. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയൽപക്കത്തെ വീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് സമീപപ്രദേശത്തു നിന്നും ബന്ധുക്കളെ വീട്ടിലേക്ക് അയച്ചു, അവർ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. വീട്ടിൽ ഉളള സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു.
