തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തു. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ചന്ദ്രലേഖയ്ക്ക് എതിരെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടപടി.
അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ എതിർ ചേരിയിലെ അധ്യാപകനെ ലക്ഷ്യമിട്ടാണ് ചന്ദ്രലേഖ വിദ്യാർഥിനിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയത്. അസുഖ ബാധിതയായതോടെ വിദ്യാർഥിനി 4 മാസം അവധിയെടുത്തിരുന്നു. എന്നാൽ എതിർച്ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിനാലാണ് അവധിയെന്ന് ഇവർ പ്രചാരണം നടത്തി. സ്കൂളിലെ വാട്സാപ് ഗ്രൂപ്പിൽ ഉൾപ്പെടെ ഇതു പറഞ്ഞു പരത്തി. ബാലാവകാശ കമ്മിഷനിലും പൊലീസിലും വ്യാജ പരാതിയും നൽകി. തുടർന്ന് കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നാണക്കേടിനെ തുടർന്ന് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചിരുന്നു.
അധ്യാപകൻ തന്നെ ഉപദ്രവിച്ചതായി ചന്ദ്രലേഖ തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. അധ്യാപകനെ തനിക്ക് പരിചയം പോലും ഉണ്ടായിരുന്നില്ല. വ്യാജ പ്രചാരണം ഒട്ടേറെ പേർ വിശ്വസിച്ചു. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്നും പെൺകുട്ടി പറയുന്നു.
