കോട്ടയം: പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ചെങ്ങളം സ്വദേശി ജെറിൽ(19) ആണ് മരിച്ചത്. ജെറിലിന്റെ അച്ഛൻ ജെയിംസ് ജോസഫ്, അമ്മ ബീന, ഡ്രൈവർ രജീഷ് എന്നിവരെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 8.15നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ചല്ലോലിയിലെ ജല അതോറിറ്റിയുടെ 30 അടിയോളം താഴ്ച്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്ത് ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ജെയിംസാണ് കാർ ഓടിച്ചിരുന്നത്. ജംക്ഷനിൽ നിന്നു ആനിക്കോട് പള്ളി റോഡിലേക്കു തിരിക്കുന്നതിനിടെയാണ് കാർ കുളത്തിലേക്കു മറിഞ്ഞത്. നാട്ടുകാരെത്തി കാർ മുങ്ങി പോകാതിരിക്കാൻ കയർ കൊണ്ട് കെട്ടിനിർത്തി. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജെയിംസും രജീഷും പുറത്തിറങ്ങി. ജെറിലും അമ്മ ബീനയും പിൻവശത്തെ സീറ്റിലാണ് ഇരുന്നത്. ഇതിനിടെ കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ സീറ്റ് തുറന്ന് ബീന വെള്ളത്തിലേക്കു വീണു. രക്ഷാപ്രവർത്തകർ ഇവരെ ഉടൻ തന്നെ ചാടി രക്ഷപ്പെട്ടു. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചില്ല. കാർ കുളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ജെറിലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലസ്ടുവിനു ശേഷം എൻട്രൻസ് പരിശീലനം നടത്തുകയായിരുന്നു ജെറിൽ. ജെയിംസ് ആന്ധ്രയിൽ അധ്യാപകനും ബീന ഡൽഹിയിൽ നഴ്സുമാണ്.
