തൃശൂർ: മേലൂരിൽ വീട്ടമ്മയെ ഒന്നര ദിവസം ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടി. മേലൂർ സ്വദേശിയായ ട്രീസയാണ് തട്ടിപ്പിനിരയായത്. 40,000 രൂപ ഇവർക്കു നഷ്ടമായി.
ട്രീസയുടെ പേരിലുള്ള മൊബൈൽ സിമ്മിന്റെ ഡ്യപ്ലിക്കേറ്റ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. വിഡിയോ കോളിൽ പൊലീസ് വേഷം ധരിച്ചയാളാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്നും വീടിലെ മുറിയുടെ പുറത്ത് ഇറങ്ങരുതെന്നും നിർദേശിച്ചത്. തുടർന്ന് 2 ലക്ഷം രൂപ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞതോടെ അക്കൗണ്ട് നമ്പർ നൽകി ബാങ്ക് മുഖേന പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതു പ്രകാരം ട്രീസ 2 ലക്ഷം രൂപയുടെ ചെക്കുമായി ബാങ്കിലെത്തിയെങ്കിലും പണം കൈമാറാനായില്ല. തിരികെ വീട്ടിലെത്തി ഇതു പറഞ്ഞതോടെ തട്ടിപ്പുകാർ ഗൂഗിൾപേ മുഖേന ചെറിയ തുകകളായി 40,000 രൂപ ട്രാൻസ്ഫർ ചെയ്ത് വാങ്ങി. ഇതോടെ സംശയം തോന്നി അയൽക്കാരനോടു പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
