ബെംഗളൂരു: മണിരത്നം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. സിനിമ കർണാടകയിൽ നിരോധിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കമൽ മാപ്പു പറയണമെന്ന് കർണാടക ഹൈക്കോടതി ആവർത്തിച്ചു. എന്നാൽ ഇതിനു തയാറല്ലെന്നും സിനിമ 5ന് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് നിർബന്ധമില്ലെന്നും കമൽഹാസൻ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് ജൂൺ 10ന് കോടതി വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഫിലം ചേംബറിനും കോടതി നോട്ടിസ് അയച്ചു.തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന പരാമർശത്തിൽ കമൽ മാപ്പുപറയുന്നതുവരെയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ചിത്രത്തിന്റെ കർണാടക റിലീസ് തടഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ച കമലിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ആവാമെന്നും പക്ഷേ അതു വികാരങ്ങളെ വ്രണപ്പെടുത്തിയാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്നു പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്നും പരാമർശം പിൻവലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കമൽഹാസന് ഈഗോയാണെന്നും മാപ്പു പറയാനും ജസ്റ്റിസ് എം. നാഗപ്രസന്ന നിർദേശിച്ചു. എന്നാൽ തെറ്റ് ചെയ്താലെ തിരുത്താറുള്ളുവെന്നും അതിനാൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമൽ വ്യക്തമാക്കുകയായിരുന്നു. സിനിമയുടെ ചെന്നൈയിലെ പ്രമോഷൻ പരിപാടിക്കിടെയാണ് കമൽഹാസന്റെ വിവാദ പരാർമശം. പിന്നാലെ കന്നഡ അനുകൂല സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ 38 വർഷങ്ങൾക്കു ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസുണ്ടാകില്ലെന്ന് ഉറപ്പായി.1987ൽ പുറത്തിറങ്ങിയ നായകനു വേണ്ടിയാണ് ഇരുവരും ഒടുവിൽ ഒന്നിച്ചത്. സിലമ്പരസൻ, തൃഷ, ജോജു ജോർജ് തുടങ്ങി വൻ താരനിര സിനിമയിലുണ്ട്.
