സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോല്‍സാഹിപ്പിക്കണം, ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. ശ്വാസതടസം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
രാജ്യത്ത് നിലവില്‍ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയില്‍ മുന്‍പില്‍. സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page