തിരുവനന്തപുരം: വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം. ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് പ്രവർത്തി സമയം. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ മാത്രം ഇന്ന് പ്രവേശനോത്സവം നടത്തും. ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്‌കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്കൂൾ കോയിപ്പുറം തുടങ്ങിയ സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ക്യാമ്പ് പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
