കാസർകോട്: ദേശീയപാത നിർമ്മാണം പൂർത്തിയായ പടുവളത്തിലും വിള്ളൽ രൂപപ്പെട്ടു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം സ്റ്റോപ്പിലെ പാലം മുതൽ പടുവളം വരെ റോഡിൻ്റെ പടിഞ്ഞാറും കിഴക്കും കിലോമീറ്ററോളം വിള്ളൽ ഉണ്ട്. 10 മീറ്ററിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് ഇവിടെ നിർമ്മാണം നടന്നത്. ഇതുവഴി വാഹനം കടത്തി വിട്ടിട്ടില്ല. സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വിള്ളൽ കണ്ടതായി നാട്ടുകാർ സൂചിപ്പിച്ചതോടെ നിർമ്മാണ കമ്പനിയായ മേഘയുടെ തൊഴിലാളികൾ വിള്ളലിൽ ടാർ ഒഴിച്ച് ഒട്ടിച്ച് അതിൻ്റെ മുകളിൽ ഒരു പാളി കോൺക്രീറ്റും നിരത്തി പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിവെച്ചിട്ടാണുള്ളത്. വിള്ളൽ വീണ സ്ഥലത്തെ അറ്റകുറ്റപണികൾ നിർത്തി വെക്കണമെന്നും കളക്ടറും ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദർശിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. . ഇത്രയും ഭാഗത്തെയുൾപ്പെടെ ഭിത്തിയുടെ ബലക്ഷമത പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണം നടത്തുന്ന ചെങ്കള നീലേശ്വരം റീച്ചിൽ പലയിടത്തും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
