പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ട‍ർ സ‍‍ർക്കാര്‍ പുറത്തിറക്കി;ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിനം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനം. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല.എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂ‍ർ അധ്യയന സമയം ഉള്ളത്കൊണ്ടാണ് അധിക ശനിയാഴ്ചകൾ ഒഴിവാക്കിയത്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ. അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. ആഴ്ചയിൽ തുടർച്ചയായി ആറ്‌ പ്രവൃത്തിദിനം വരാത്ത രീതിയിലായിരിക്കും ശനിയാഴ്ചത്തെ ക്ലാസുകൾ ക്രമീകരിക്കുക. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ്‌ നടപടി. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പുനൽകിയിരുന്നു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിനാൽ, കോടതിയലക്ഷ്യനടപടി ഒഴിവാക്കാൻ മന്ത്രി വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനുപുറമേ, ടി.കെ.എ. ഷാഫി(കെഎസ്ടിഎ), ഒ.കെ. ജയകൃഷ്ണൻ (എകെഎസ്ടിയു), ഹരീഷ് കടവത്ത് (കെഎസ്ടിസി), തമീമുദ്ദീൻ (കെഎഎംഎ), എം.കെ. ബിജു (കെഎസ്ടിഎഫ്) തുടങ്ങിയവരും പങ്കെടുത്തു. മുൻകൂർ അറിയിക്കാതെ ഓൺലൈനായി ചേർന്ന യോഗം പ്രതിപക്ഷസംഘടനകൾ ബഹിഷ്കരിച്ചു. തലേദിവസം രാത്രി വാട്സാപ്പ് സന്ദേശമയച്ചാണ് മന്ത്രി യോഗംവിളിച്ചതെന്ന് കെപിഎസ്ടിഎ, കെഎസ്ടിയു, എൻടിയു തുടങ്ങിയ സംഘടനകൾ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page