തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് 9 മരണം. തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ആന്റണി തദയൂസാണ് മരിച്ചത്. എറണാകുളം തിരുമാറാടിയിൽ മരംവീണു വൃദ്ധ മരിച്ചു. അന്നക്കുട്ടി ചാക്കോയ്ക്കാണ് (80) ദാരുണാന്ത്യം. എറണാകുളം വടക്കേക്കരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആര്യ ശ്യാംമോനാണ്(34) മരിച്ചത്. കോട്ടയം കൊല്ലാട് പാറയ്ക്കൽകടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. ജോബി(36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. എറണാകുളം കുറപ്പംപടിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പുന്നയും പാറക്കാടൻ ജയേഷ്(47) ആണ് മരിച്ചത്. കാൽവഴുതി വീണതാകാമെന്നാണ് നിഗമനം .
ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പറവൂർ സ്വദേശി കെ.ജെ. ജെയിംസാണ്(65) മരിച്ചത്. കാസർകോട് മധുർ പട്ളയിൽപാലക്കുന്നു സ്വദേശി സാദിഖ് എന്ന യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു. കണ്ണൂരിൽ ഒഴുക്കിൽപെട്ട സ്ത്രീയെ കാണാതായി.
നാളെ എല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത വേണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
