ബെംഗളൂരു: കമൽഹാസൻ ചിത്രം തഗ് ലൈഫിനു കർണാടകയിൽ വിലക്ക്. തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന പ്രസ്താവനയിൽ കമൽ പരസ്യമായി മാപ്പു പറയുന്നതു വരെ വിലക്ക് തുടരുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു. നേരത്തേ മാപ്പ് പറയാൻ ചേംബർ കമൽഹാസനു 2 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ തെറ്റ് ചെയ്താലെ തിരുത്താറുള്ളുവെന്നും അതിനാൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമൽ പ്രതികരിച്ചതോടെയാണ് വിലക്കുണ്ടായത്. മുൻപും തനിക്കു ഇത്തരത്തിൽ പല ഭീഷണികൾ വന്നിട്ടുണ്ടെന്നും പക്ഷേ സ്നേഹം മാത്രമാണ് എല്ലായ്പ്പോഴും വിജയിക്കുകയെന്നും കമൽ പറഞ്ഞിരുന്നു. സിനിമയുടെ ചെന്നൈയിലെ പ്രമോഷൻ പരിപാടിക്കിടെയാണ് കമൽഹാസന്റെ വിവാദ പരാർമശം. പിന്നാലെ കന്നഡ അനുകൂല സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെ കമലിനെതിരെ പരാതി നൽകി. ഒപ്പം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ സംസ്ഥാന വ്യാപകമായി നശിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കമലിനെ കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാരും പ്രതിപക്ഷമായ ബിജെപിയും കമലിനെതിരെ രംഗത്തെത്തി.38 വർഷങ്ങൾക്കു ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന തഗ് ലൈഫ് ജൂൺ 5നാണ് റിലീസ് ചെയ്യുക.1987ൽ പുറത്തിറങ്ങിയ നായകനു വേണ്ടിയാണ് ഇരുവരും ഒടുവിൽ ഒന്നിച്ചത്. സിലമ്പരസൻ, തൃഷ, ജോജു ജോർജ് തുടങ്ങി വൻ താരനിര സിനിമയിലുണ്ട്.
