മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി സ്വദേശിനി റഹീനയുടെ കൊലപാതകത്തിൽ ഭർത്താവ് നജുബുദ്ദീനാണ് മഞ്ചേരി കോടതി ശിക്ഷ ലഭിച്ചത്.
ഇതിനു പുറമെ 5 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.
2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. 2003ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011ൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെ റഹീനയുമായി കലഹം പതിവായി. ഇവർ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തു. ബന്ധം ഉപേക്ഷിച്ച് കുട്ടികൾക്കൊപ്പം തന്റെ ഉമ്മയുടെ വീട്ടിലേക്കു പോകാനും തീരുമാനിച്ചു. ഇതോടെയാണ് റഹീനയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. പനയിങ്ങൽ ജംക്ഷനിൽ ഇറച്ചിക്കട നടത്തിവന്ന പ്രതി ഇവിടെ നിന്നുള്ള കത്തി അഞ്ചപ്പുര ബീച്ച് റോഡിലെ തന്റെ അറവുശാലയിലെത്തിച്ചു. കൃത്യം നടന്ന ദിവസം രാവിലെ അറവുശാലയിലെ ജോലിക്കാരെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും സഹായിക്കാൻ വരണമെന്നും റഹീനയോടു ഫോണിൽ ആവശ്യപ്പെട്ടു. തുടർന്ന് റഹീനയെ താമസസ്ഥലത്തു നിന്നും ബൈക്കിൽ ഇവിടെ എത്തിച്ചു. തുടർന്ന് റഹീനയുടെ മഹിർ മാല പൊട്ടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് രക്ഷപ്പെട്ട ഇയാൾ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. കൈയ്യിലെ പണം തീർന്നതോടെ നരിക്കുനിയിലെ വീട്ടിൽ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
