കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലാണ് യാത്രക്കാർക്കു കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയത്. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് യാത്രക്കാർക്ക് നൽകിയത്. കാസർകോട് നിന്നുള്ള യാത്രക്കാരനാണ് ഇതു കണ്ടെത്തിയത്. തുടർന്ന് കാറ്ററിങ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നിസാരവത്കരിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടി. ജൂൺ 25ന് കമ്മിഷൻ കേസ് പരിഗണിക്കും.
നേരത്തേ വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന കാറ്ററിങ് സ്ഥാപനത്തിൽ നിന്നു കാലപ്പഴക്കം ചെന്ന ഭക്ഷണം പിടിച്ചെടുത്തിരുന്നു. ഒപ്പം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
