ഭുവനേശ്വർ: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒഡിഷ ഇഡി ഡപ്യൂട്ടി ഡയറക്ടറെ സിബിഐ പിടികൂടി. ചിന്തൻ രഘുവൻഷിയാണ് അറസ്റ്റിലായത്. കേസിൽ നിന്നു രക്ഷപ്പെടുത്താൻ ഖനി വ്യവസായിയായ രതികാന്ത റൗട്ടിനോടു 5 കോടി രൂപ രഘുവൻഷി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനിടെയാണ് കേസിൽ നിന്നു രക്ഷപ്പെടുത്തുന്നതു സംബന്ധിച്ച് രഘുവൻഷി റൗട്ടിനോടു സംസാരിച്ചത്. ഇതിനായി ഭാഗ്തി എന്നയാളെ കാണാനായിരുന്നു നിർദേശം. കേസിൽ സ്വത്തുവഹകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ നടപടികൾ ഒഴിവാക്കാൻ ഭാഗ്തി മുഖേന രഘുവൻഷി വിലപേശൽ നടത്തി. ആദ്യം 5 കോടി ആവശ്യപ്പെട്ടു. പിന്നീട് 2 കോടി രൂപയ്ക്കു സമ്മതിച്ചതായും സിബിഐ വ്യക്തമാക്കുന്നു. കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസിലെ 2013 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രഘുവൻഷി.
