കൊച്ചി: മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സത്യം പുറത്തു വരുമെന്നും നടൻ പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ വച്ച് മുഖത്തും തലയ്ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് വിപിൻ പരാതി നൽകിയത്. ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’ യെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് പ്രകോപനത്തിനു കാരണമെന്നും വിപിൻ ആരോപിച്ചിരുന്നു. എന്നാൽ ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. മർദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടൻ വ്യക്തമാക്കുന്നു.
