കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള പാണളം സ്വദേശി ഉസ്മാൻ എന്ന ഉക്കംപെട്ടിഉസ്മാ(63)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. മധൂർ 2ഉളിയത്തടുക്കയിൽ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയിൽ കയറ്റി ചെങ്കള ഗ്രാമത്തിൽ ചെർക്കള ബേവിഞ്ച എന്ന സ്ഥലത്തുള്ള കാട്ടിൽ കൂട്ടി കൊണ്ടുപോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയ മാക്കിയെന്നാണ് കേസ്. 2021 ജൂൺ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലുമാണ് കുട്ടിയെ പീഡിപ്പിച്ചത്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മൊഴി രേഖപെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന സി ഭാനുമതി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസി ക്യൂട്ടർ പ്രിയ എ കെ ഹാജരായി.
