റഹീം കേസില്‍ നിര്‍ണായക വിധി; സൗദി ബാലനെ കൊലപ്പെടുത്തിയ കുറ്റത്തിന് 20 വര്‍ഷം തടവ് ശിക്ഷ, അടുത്ത വര്‍ഷം മോചനം

സൗദി: അനസ് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. നിര്‍ണായകമായ വിധി റിയാദ് കോടതിയില്‍ നിന്ന് ഉണ്ടായി. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. 19 വര്‍ഷം പൂര്‍ത്തിയായി. ഇനി ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം തിങ്കളാഴ്ച രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. റിയാദ് കോടതി 13 തവണ മാറ്റിവെച്ച കേസാണ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചത്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്.
എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് മച്ചിലകത്ത് അബ്ദുല്‍ റഹീം. 2006 നവംബറില്‍ 26-ാം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24 നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. കേസില്‍ 2012 ലാണ് വധശിക്ഷ വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page