ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) ചർച്ച നടത്തി. ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഖായ്, പാക് ഡിജിഎംഒ മേജർ ജനറൽ ഖാസിഫ് അബ്ദുല്ല എന്നിവരാണ് ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയത്. വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് പാക് സൈന്യം ഉറപ്പു നൽകിയെന്നാണ് വിവരം. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു നിന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച അഞ്ചിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിനു ധാരണയായത്. പിന്നീട് ധാരണ ലംഘിച്ചു പാക്കിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച മുതൽ പാക്കിസ്താന്റെ ഭാഗത്തു നിന്ന് പ്രകോപനമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു.
അതിനിടെ ജമ്മുകശ്മീരിലെ അതിർത്തി ജില്ലകളിലെ സ്കൂളുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ സ്കൂളുകൾ നാളെ തുറക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
