ഗുവാഹട്ടി: 10 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്കേസിലാക്കിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺബോയ് ബാർമാനാണ് മരിച്ചത്. അമ്മ ദീപാലി രാജ്ബോങ്ക്ഷി, കാമുകൻ ജിതുമോണി ഹാലോയ് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് മകൻ വീട്ടിൽ മടങ്ങിയെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ദീപാലി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം വനം വകുപ്പ് ഓഫിസിനു സമീപം സ്യൂട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ബാഗും സമീപ സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംശയം അമ്മയിലേക്കു നീങ്ങി. ദീപാലി 2 മാസങ്ങൾക്കു മുൻപ് ഭർത്താവിനോടു വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഒപ്പം എജി ഓഫിസിലെ താൽക്കാലിക പ്യൂണായ ജിതുമോണിയുമായി അടുപ്പത്തിലാണെന്നും വ്യക്തമായി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
