മുംബൈ: ഹിന്ദി ചിത്രം ‘സനം തേരി കസമി’ന്റെ രണ്ടാം ഭാഗത്തിൽ നിന്നു പാക്കിസ്താൻ നടി മവ്റ ഹോകെയ്നെ ഒഴിവാക്കി. സിനിമയുടെ സംവിധാകരായ രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ മവ്റ വിമർശിച്ചിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധവുമായി സിനിമയുടെ ഒന്നാം ഭാഗത്തിലെ നായകനായ ഹർഷ് വർധൻ റാണെയും രംഗത്തെത്തി. ആദ്യ ഭാഗത്തിലെ അഭിനേതാക്കൾ തുടരുകയാണെങ്കിൽ രണ്ടാം ഭാഗത്തിൽ നിന്നു താൻ പിന്മാറുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.
ഹർഷ് വർധൻ റാണെയും മവ്റ ഹോകെനും കേന്ദ്ര കഥാപാത്രങ്ങളായ ‘സനം തേരി കസം’ 2016ലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ വിജയം നേടാൻ സിനിമയ്ക്കു കഴിഞ്ഞില്ല. എന്നാൽ 2025 ഫെബ്രുവരിയിൽ റീറിലീസ് ചെയ്തപ്പോൾ സിനിമയുടെ തലവര മാറി. റീറിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയായി. ഇതോടെയാണ് സിനിമയ്ക്കു രണ്ടാം ഭാഗം ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.
