വെടിനിറുത്തല്‍ കരാറിന്റെ ഉള്ളുകള്ളികള്‍ വെളിപ്പെടുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിറുത്തല്‍ ധാരണയിലെത്തിയതിന്റെ അവകാശവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ വെടിനിറുത്തലിനിടയാക്കിയ സംഭവങ്ങളുടെ ഉള്ളുകളികള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു.
ഏപ്രില്‍ 22നു പാക് ഭീകരര്‍ പഹല്‍ഗാമില്‍ 26 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു ഇന്ത്യ ആരംഭിച്ച ഭീകരവേട്ട മേയ് ആറു മുതല്‍ 10 വരെ അതിരൂക്ഷമായിരുന്നു. ഇന്ത്യയുടെ മുന്നേറ്റവും നിശ്ചയദാര്‍ഢ്യവും പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
നിയന്ത്രണ രേഖക്കു കുറുകെ നാലു ദിവസം നടന്ന മിസൈല്‍ ആക്രമണങ്ങള്‍, ഡ്രോണ്‍ മുന്നേറ്റങ്ങള്‍, പീരങ്കി യുദ്ധങ്ങള്‍ എന്നിവ പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകളുടെ അടിത്തറ തകര്‍ത്തു.
മേയ് 10നു രാവിലെ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ പ്രധാന താവളങ്ങളിലേക്കു ബ്രഹ്‌മോസ് എ (വ്യോമ ലോഞ്ച്ഡ്)ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. റാവല്‍ പിണ്ടിക്കടുത്തുളള ചക്ലാലയിലും പഞ്ചാബ് പ്രവശ്യയിലെ സര്‍ഗോധയിലുമായിരുന്നു ആദ്യ ആക്രമങ്ങള്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വ്യോമയാന-ലോജിസ്റ്റിക്‌സ് പരമപ്രധാന കേന്ദ്രങ്ങള്‍ ഇവിടെയാണ്. അതേ സമയം പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ ഇത്തരം സ്ഥാപനങ്ങളായ ജേക്കബാബാദ്, ബൊളാരി, സ്‌കാര്‍ഡു എന്നിവിടങ്ങളിലും ഇന്ത്യ നടത്തിയ ആക്രമം പാക്കിസ്ഥാനെ ഞെട്ടിച്ചു.
ഈ ആക്രമങ്ങള്‍ക്കു ശേഷം ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പാക്കിസ്ഥാന്‍ പുറപ്പെടുവിച്ചു. ഇനി ഇന്ത്യ, പാക്കിസ്ഥാന്‍ ആണവ കമാന്റും നിയന്ത്രണാടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടേക്കാമെന്നു ഭയപ്പെട്ടു. പാക്കിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്റ്‌സ് ഡിവിഷനുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഉള്‍പ്പെടെ റാവല്‍പിണ്ടിയിലെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കു വന്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ യുദ്ധ ഭീഷണിക്ക് അവലംബിച്ചിരുന്ന നിര്‍ണ്ണായക യുദ്ധസാമഗ്രികള്‍ക്കു ഇന്ത്യ സര്‍വ്വനാശമുണ്ടാക്കിയതും അവശേഷിച്ച അത്തരം സ്ഥാപനങ്ങള്‍ ഏതു നിമിഷവും ഇന്ത്യ തകര്‍ത്തേക്കാമെന്ന ഭീതിയുമാണ് അമേരിക്കയുടെ അടിയന്തിര സഹായത്തിന് അഭ്യര്‍ത്ഥിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇത് തുടക്കം മുതലേ ഈ സംഭവങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്ന അമേരിക്കയെ പ്രശ്‌നത്തില്‍ ഇടപെടാന്‍ പെട്ടന്നു സഹായിക്കുകയും ചെയ്തിട്ടുണ്ടാവുമെന്നു കരുതുന്നു. ആക്രമണം ഈ നിലയിലെത്തിയ സ്ഥിതിക്ക് എത്രയും പെട്ടന്നു നിഷ്പക്ഷ നിലപാടു സ്വീകരിക്കാന്‍ അമേരിക്ക പാക്കിസ്ഥാനോടു നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ സൈനികരോടു നേരിട്ടു ബന്ധപ്പെടാനും പാക്കിസ്ഥാനോടു അമേരിക്ക ആവശ്യപ്പെട്ടു.
മെയ് 10ന് പാക്കിസ്ഥാന്റെ തന്ത്രപരമായ ആക്രമണ നിലപാടുകളെ ഇന്ത്യ മുട്ടുകുത്തിച്ചു. അതിനു ശേഷമാണ് പാക്കിസ്ഥാന്റെ ഡി.ജി.എം.ഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡി.ജി.എം.ഒ ലഫ്ടനന്റ് ജനറല്‍ രാജീവ് ഘായിയെ 10ന് വൈകിട്ട് 3.35നു നേരിട്ടു വിളിച്ചു വെടിനിറുത്തലിനു അഭ്യര്‍ത്ഥിച്ചെന്നാണ് സൂചന. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം താമസിയാതെ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. 5 മണിക്ക് ഇരു രാജ്യങ്ങളും കര-വ്യോമ-നാവിക ഏറ്റുമുട്ടലുകള്‍ നിറുത്തിവെക്കുമെന്നും 12നു 12 മണിക്ക് വീണ്ടും മറ്റാരുടെയും ഇടപെടലില്ലാതെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രോട്ടോകോളിനു പുറത്ത് പാക്കിസ്ഥാനുമായി ഔപചാരികമായോ നയതന്ത്രപരമോ സൈനികമോ ആയോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നു സിന്ധുനദീജലം പാക്കിസ്ഥാനിലേക്കു താല്‍ക്കാലികമായി നിറുത്തിവച്ചതുള്‍പ്പെടെയുള്ള നടപടികളെ വെടിനിറുത്തല്‍ ധാരണ ബാധിക്കില്ലെന്ന് ഇന്ത്യ മുന്നറിയിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page