ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിറുത്തല്‍ ധാരണക്കെതിരെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇന്ദിരാഗാന്ധിയെ എടുത്തുകാട്ടി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിന്റെ മുന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒടിച്ചു.
വെടിനിറുത്തല്‍ ധാരണയെത്തുടര്‍ന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1971 ഡിസംബര്‍ മൂന്നിനു പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ആരംഭിച്ച യുദ്ധം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 16 ദിവസം കൊണ്ട് പാക്കിസ്ഥാനെ കീഴടക്കി വിജയക്കൊടി പാറിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് സമൂഹമാധ്യമത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് സമൂഹമാധ്യമത്തിന്റെ അഭിപ്രായത്തെക്കുറിച്ച് ഒരു വാര്‍ത്താ ഏജന്‍സി ശശി തരൂര്‍ എം.പിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍ 1971 ലേയും 2025ലേയും സാഹചര്യങ്ങള്‍ സമാനമല്ലെന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. ‘ ഇന്ത്യ-പാക് സംഘര്‍ഷം അനാവശ്യമായി നിയന്ത്രണാതീതമാവുന്ന ഒരു ഘട്ടത്തിലെത്തിയിരുന്നു. നമുക്ക് സമാധാനം ആവശ്യമാണ്. 1971ലെ സാഹചര്യമല്ല 2025ലേത് എന്നതാണ് സത്യം. ഇന്ത്യയിലെ ജനങ്ങള്‍ സമാധാനമാഗ്രഹിക്കുന്നു. പൂഞ്ചിലെ ജനങ്ങളോടു ചോദിക്കു, എത്രപേര്‍ മരിച്ചുവെന്ന്. യുദ്ധങ്ങള്‍ നിറുത്തണമെന്നു താന്‍ പറയുന്നില്ല. അവ തുടരാന്‍ കാരണങ്ങളുണ്ടെങ്കില്‍ തുടരണം. എന്നാല്‍ ഇപ്പോഴുണ്ടായ അക്രമം നമ്മള്‍ തുടരാന്‍ ഉദ്ദേശിച്ച യുദ്ധമായിരുന്നില്ല. തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കുക മാത്രമാണ് നമ്മള്‍ ആഗ്രഹിച്ചത്. ആ പാഠം നമ്മളവരെ പഠിപ്പിച്ചു-തരൂര്‍ പറഞ്ഞു.
1971ല്‍ ബംഗ്ലാദേശ് പൗരന്മാരെ സ്വാതന്ത്രത്തിലേക്കു കൊണ്ടു വരുക എന്ന ധാര്‍മ്മിക ലക്ഷ്യത്തോടെയാണ് നാം പോരാടിയത്. 1971ല്‍ പാക്കിസ്ഥാനെ കീഴടക്കിയതു മഹത്തായ നേട്ടമായിരുന്നു. അത് ഏത് ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നു. ഇന്ദിരാഗാന്ധി ഉപഭൂഖണ്ഡത്തിന്റെ ഭൂപടം മാറ്റിയെഴുതി. പക്ഷെ, സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു-തരൂര്‍ ചൂണ്ടിക്കാട്ടി.
