ന്യൂഡല്‍ഹി: 20 ദിവസം അതിര്‍ത്തി മേഖലയിലുണ്ടാക്കിയ സംഘര്‍ഷത്തിനു ശനിയാഴ്ച വൈകിട്ടുണ്ടായ വെടിനിറുത്തല്‍ പ്രഖ്യാപനത്തോടെ ആശ്വാസം പകര്‍ന്നെങ്കിലും അധികം താമസിയാതെ പാക്കിസ്ഥാന്‍ നടത്തിയ വെടി നിറുത്തല്‍ ലംഘനം വീണ്ടും ആശങ്ക സൃഷ്ടിച്ചു.
അമൃത്‌സറിലും മറ്റ് അതിര്‍ത്തി മേഖലയിലും ഡ്രോണ്‍ ആക്രമണവും വെടിവയ്പും ഉണ്ടായതാണ് വീണ്ടും ആശങ്കയുണ്ടാക്കിയത്. വെടി നിറുത്തല്‍ പ്രഖ്യാപന ലംഘനത്തില്‍ അപ്പോള്‍ത്തന്നെ ഇന്ത്യ പ്രതികരിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെതിരെ ഇതു അവമതിപ്പുണ്ടാക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്നു അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട അക്രമമുണ്ടായെങ്കിലും അര്‍ധരാത്രിക്കു ശേഷം അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം ഇന്ത്യന്‍ സേന അതിര്‍ത്തി മേഖലകളില്‍ അതിശക്തമായ ജാഗ്രത തുടരുന്നുണ്ട്. അതിനിടയില്‍ വെടിനിറുത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് അമേരിക്ക രംഗത്തു വന്നത് ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കയുടെ ഇടപെടലും സമ്മര്‍ദ്ദവുമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിറുത്തല്‍ പ്രഖ്യാപനത്തിനു ഇടയാക്കിയതെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇക്കാര്യം ആദ്യമായി ലോകത്തെ അറിയിച്ചതും അമേരിക്കയായിരുന്നു.
വെടിനിറുത്തലിന്റെ തുടര്‍നടപടികള്‍ 12ന് ഉച്ചക്ക് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു കക്ഷി ഉണ്ടായിരിക്കില്ലെന്നു ചര്‍ച്ചയില്‍ ഇന്ത്യയും പാക്കിസ്ഥാനും അംഗീകരിച്ചിരുന്നതായും ഇന്ത്യ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 പേരെ നിഷ്‌കരുണം വെടിവച്ചു കൊന്നത്. ഇതിനെ അതിശക്തമായി നേരിട്ട ഇന്ത്യ പാക്കിസ്ഥാനിലെ ഒമ്പതു ഭീകരത്താവളങ്ങള്‍ തകര്‍ക്കുകയും പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ നൂറില്‍പ്പരം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
