ഇസ്ലാമാബാദ്: പാക്കിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഇന്ന് ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ തകർന്നു. പാക്കിസ്താൻ സൂപ്പർലീഗിൽ പെഷവാറും കറാച്ചിയും തമ്മിലുള്ള മത്സരം രാത്രി 8ന് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ മത്സരം കറാച്ചിയിലേക്ക് മാറ്റി. ആക്രമണത്തിൽ സ്റ്റേഡിയത്തിനു സമീപത്തെ റസ്റ്ററന്റ് ഭാഗികമായി തകർന്നു. 2 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഡ്രോണിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
നേരത്തേ ലഹോർ, ഗുർജൻവാല, ഭവൽപുർ, കറാച്ചി ഉൾപ്പെടെ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഇന്ത്യൻ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതായി പാക് സൈനിക വക്താവ് അഹമ്മദ് ഷരീഫ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റാവൽപിണ്ടിയിൽ ആക്രമണമുണ്ടായത്.
അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലേക്കും പാക്കിസ്താനിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ സിങ്കപ്പൂർ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചു.
