ബെംഗളൂരു: ഐപിഎല്ലിൽ ചാംപ്യൻമാരാകാൻ ആടിനെ അറുത്ത് വിരാട് കോഹ്ലിയുടെ കട്ടൗട്ടിൽ രക്താഭിഷേകം നടത്തിയ 3 റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ ജില്ലയിലെ മരിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. സന്ന പളയ്യ (22), ജയണ്ണ(23), തിപ്പെ സ്വാമി (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചെന്നൈയുമായുള്ള മത്സരത്തിൽ ബെംഗളൂരു ജയിച്ചതിനു പിന്നാലെയാണ് ഇവർ ആടിനെ ബലി നൽകിയത്. തുടർന്ന് രക്തം കോഹ്ലിയുടെ കട്ടൗട്ടിലേക്കു ഒഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഐപിഎല്ലിന്റെ 18 വർഷത്തെ ചരിത്രത്തിൽ ഇതുവരെയും ചാംപ്യൻമാരാകാൻ ആർസിബിക്കു കഴിഞ്ഞിട്ടില്ല. എന്നാൽ നിലവിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ടീം. ഇതോടെ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിട്ടുണ്ട്.
