കാസർകോട്:നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ മഞ്ചേശ്വരം, മുളിഞ്ച ,പത്വാടിയിലെ അസ്‌കർ അലി (27) യെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്ത് 3.407 കിലോ ഗ്രാം എം ഡി എം എ യും 642.65 ഗ്രാം കഞ്ചാവും, 96 .96 ഗ്രാം കൊക്കൈൻ പിടികൂടിയ കേസിലും, മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 49 .30 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലും പ്രധാന പ്രതിയാണ് ഇയാളെന്നു പൊലിസ് അറിയിച്ചു. കേരളത്തിലും കർണാടക കേന്ദ്രികരിച്ചും പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അസ്‌കർ അലി.കൂടാതെ പലതവണ മയക്കുമരുന്ന് കടത്തി കൊണ്ടുവന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പിറ്റ് എൻ ഡി .പി.എസ് ആക്ട് പ്രകാരം ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ ആളെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബി. വി വിജയ ഭാരത് റെഡ്‌ഡിയുടെനിർദ്ദേശ പ്രകാരം ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ.അനൂപ് കുമാർ , സബ് ഇൻസ്‌പെക്ടർ രതീഷ് ഗോപി, എസ്.സി.പി.ഒ അബ്ദുൾ ഷുക്കൂർ, സി.പി.ഒ മാരായ വിജയൻ , വന്ദന, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിൽ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ വരും ദിവസങ്ങളിളിലും കടുത്ത നടപടി തുടരുമെന്ന ജില്ലാ പൊലീസ് മേധാവി മുന്നിറിയിച്ചു.
