ജയ്പുർ: പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിൽ. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിലെ ഇന്ത്യൻ സൈനിക നീക്കങ്ങളുടെ വിവരങ്ങൾ ചോർത്തി നൽകിയ ജയ്സാൽമർ സ്വദേശി പത്താൻ ഖാനെയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയിൽ നിന്നു പണം വാങ്ങിയായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
2013 ൽ പാക്കിസ്താൻ സന്ദർശിച്ച ഇയാൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അതിർത്തിയിലെ പാക് ഉദ്യോഗസ്ഥർക്ക് നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും വിവരങ്ങൾ കൈമാറുകയായിരുന്നു. പണവും സ്വർണ മോതിരവും ഉൾപ്പെടെ പ്രതിഫലമായി ഇയാൾ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാൻ രാജസ്ഥാൻ അതിർത്തിയിലും പാക്കിസ്താൻ തയാറെടുപ്പുകൾ ആരംഭിച്ചു. അതിർത്തിക്ക് സമീപം പാക് സൈന്യം വ്യോമ, പ്രതിരോധ, പീരങ്കി സേനകളെ വിന്യസിച്ചു. ലോംഗേവാല സെക്ടറിനു സമീപം അത്യാധുനിക റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ ആയുധങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
