ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും കോടതി നോട്ടിസ് അയച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിനു മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടാണ് ഡൽഹി അവന്യു റോസ് കോടതിയുടെ നടപടി. കോടതി നിർദേശ പ്രകാരം ഇരുവർക്കുമെതിരായ കൂടുതൽ തെളിവുകൾ ഇഡി ഇന്ന് സമർപ്പിച്ചു. മേയ് 7ന് കേസ് വീണ്ടും പരിഗണിക്കും.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കുറ്റപത്രം അപൂർണമാണെന്നും കൂടുതൽ തെളിവുകൾ സമർപ്പിക്കാനും നിർദേശിച്ചായിരുന്നു ഇത്. ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കിയതോടെയാണ് നേതാക്കൾക്കു നോട്ടിസ് നൽകിയത്.
1938ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പാർട്ടി മുഖപത്രമായി നാഷനൽ ഹെറാൾഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎൽ) സോണിയയും രാഹുലും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ 5000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ എജെഎല്ലിന്റെ 700 കോടി രൂപയിലധികം വിലയുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഇഡി നടപടികൾ ആരംഭിച്ചിരുന്നു.
