ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി സൈബർ ലോകത്ത് പാകിസ്താനുള്ള തിരിച്ചടി ഇന്ത്യ കർശനമാക്കുന്നു . പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിനു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. ജലയുദ്ധം തുടർന്നാൽ ഇന്ത്യയ്ക്കു തിരിച്ചടി നൽകുമെന്ന ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി.
നേരത്തേ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനു 16 പാക്കിസ്താനി യൂട്യൂബ് ചാനലുകളും ഇന്ത്യ വിലക്കിയിരുന്നു. പ്രമുഖ മാധ്യമങ്ങളുടെയും ക്രിക്കറ്റ് താരം ഷൊയബ് അക്തറിന്റെയും ചാനലുകൾക്കു എതിരെയാണ് നടപടി. ഒപ്പം സിനിമ നടിമാർ ഉൾപ്പെടെ ഒട്ടേറെ പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അതിനിടെ ഇന്ത്യയിൽ നിന്നു മടങ്ങുന്ന തങ്ങളുടെ പൗരന്മാർക്കായി വാഗാ അതിർത്തി തുറക്കുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. നേരത്തേ അറിയിപ്പില്ലാതെ അതിർത്തി അടച്ചതോടെ ഒട്ടേറെ പാക് പൗരന്മാർ ഇവിടെ കുടുങ്ങിയിരുന്നു.
