മംഗളൂരു:ബജ്പെയിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ ഒരു സംഘമാളുകൾ യുവാവിനെ തടഞ്ഞു നിറുത്തി ക്രൂരമായി കൊലപ്പെടുത്തി. മംഗളൂരു സിറ്റി പൊലീസ് പരിധിയിലുള്ള കിന്നിപ്പടവ് ക്രോസിനു സമീപത്താണ് ദാരുണ സംഭവമുണ്ടായത്. അഞ്ചു സുഹൃത്തുക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുഹാഷ് ഷെട്ടി എന്ന യുവാവിനെയാണ് സംഘംമൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് അക്രമിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. കുത്തും അക്രമവുമേറ്റു യുവാവ് നിലത്തു വീണതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. പിക്കപ്പ് വാനിലും സ്വിഫ്ട് കാറിലും എത്തിയ സംഘമാണ് അക്രമിച്ചതെന്നു പറയുന്നുണ്ട്. അക്രമി സംഘത്തിൽ ആറുപേരുണ്ടായിരുന്നു വെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞു പാഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ എ.ജെ ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. ബജ് പെ നിവാസിയായ സുഹാഷ് ഷെട്ടി മൂന്നു വർഷം മുമ്പു ഒരു കൊലക്കേസിൽ പ്രതിയായിരുന്നു. അടുത്തിടെയുണ്ടായ മറ്റൊരക്രമത്തിൽ നിരവധി പേർക്കൊപ്പം അറസ്റ്റിലാവുകയും ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. സുഹാഷ് ഷെട്ടിയുമായി ബന്ധപ്പെട്ട മുൻകാല കേസുകളുമായി ബന്ധപ്പെട്ട പ്രതികാരമായിരിക്കുമോ കൊലപാതകമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു .കഡുപ്പിൽ അടുത്തിടെ നടന്ന ആൾക്കൂട്ട കൊലപാതകത്തെത്തുടർന്നുണ്ടായ ഈ കൊലപാതകം ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. സംഭവത്തെത്തുടർന്നു ബജ് പെയിലും പരിസരങ്ങളിലും കനത്ത പൊലീസ് വ്യൂഹത്തെ നിയോഗിച്ചു. പ്രതികൾക്കു വേണ്ടി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.
