സൂററ്റ്: 13 കാരനായ വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. ഗുജറാത്തിലാണ് സംഭവം.23 കാരിയായ മാൻസിയെന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്.
മാൻസി 5 വർഷമായി കുട്ടിക്കു ട്യൂഷൻ നൽകിയിരുന്നു. ഏപ്രിൽ 25ന് കുട്ടിയെ കാണാതായി. ഇതോടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ കുട്ടി മാൻസിയോടൊപ്പം സൂറത്ത് റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ട്രെയിനിൽ തിരക്ക് കൂടുതലായതിനാൽ ഇവർ ബസ് മാർഗം അഹമ്മദാബാദിലേക്കു പോയി. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം ഡൽഹിയിലേക്കും പിന്നീട് ജയ്പുരിലേക്കും പോകുകയായിരുന്നു. ജയ്പൂരിൽ നിന്നു ഗുജറാത്തിലേക്കു ഇവർ ആഢംബര ബസിൽ മടങ്ങുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് ബസ് തടഞ്ഞു നിർത്തി അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടാവുമെന്നും പൊലീസ് സംശയിക്കുന്നു. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയാൽ മാത്രമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിച്ചേരാനാകൂവെന്ന് പൊലീസ് അറിയിച്ചു. വിവാഹം കഴിക്കാൻ വീട്ടിൽ നിന്നുള്ള സമ്മർദം സഹിക്കാതെയാണ് നാടു വിട്ടതെന്നാണ് യുവതി നൽകുന്ന വിശദീകരണം.
