കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയില്‍ ഇടംപിടിച്ച ജില്ലയിലെ ചക്കയുടെ സീസണ്‍ കാലം വരവായതോടെ അതിന്റെ വിളവ് എടുക്കാനും സംസ്‌കരിച്ചു നവീന ഉത്പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനും ഇതുവരെ ഒരു സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു.
നേരത്തെ കാസര്‍കോടിനു കാസര്‍കോടിന്റെ സ്വന്തം ഉത്പന്നം ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കൃഷി ചെയ്യുന്ന കല്ലുമ്മക്കായയായിരുന്നു. അതിനേക്കാള്‍ വരുമാനസാധ്യത ജില്ലയില്‍ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാല്‍ ജില്ല വ്യവസായ കേന്ദ്രം സമര്‍പ്പിച്ച അപേക്ഷയിലാണ് ചക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ കാസര്‍കോട് ജില്ലയുടെ ഉല്‍പ്പന്നമെന്ന അംഗീകാരം നല്‍കിയത്. ഇത്തരത്തില്‍ ഓരോ ജില്ലയിലും ഒരു ഉല്‍പ്പന്നം കണ്ടെത്തി അതതു ജില്ലകളില്‍ സുലഭമായിക്കിട്ടുന്ന ആ ഉല്‍പ്പന്നത്തെ കൂടുതല്‍ വിപുലപ്പെടുത്തി അതില്‍ നിന്നും കൂടുതല്‍ ഉത്പന്നങ്ങളും അതിനുവേണ്ടി കൂടുതല്‍ വ്യവസായ സംരംഭങ്ങളും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും നാട്ടിന്‍ പുറങ്ങളില്‍ സ്വയം പര്യാപ്തതയും സ്വാശ്രയത്വവും ഉറപ്പാക്കുക എന്നതായിരുന്നു പ്രസ്തുത പദ്ധതി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പു വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങളില്‍ പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ഘട്ടം വരെ പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇത് കഴിഞ്ഞു,കര്‍ഷകര്‍ക്ക് വരുമാനവും ലാഭവും ഉണ്ടാകേണ്ട ഘട്ടത്തില്‍ ഒരു സഹായവും അതിനുവേണ്ടിയൊരു നടപടിയുമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു.
കാസര്‍കോടിന്റെ ഉല്‍പ്പന്നം ചക്കയായതിനാല്‍ ഈ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ വീരവാദം മുഴക്കിയിരുന്നു. പച്ച ചക്കയില്‍ നിന്ന് ചക്ക പൗഡര്‍, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ്, ചക്ക ജാം തുടങ്ങിയ നിരവധി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാനാവുമെന്നും, ഇത് വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞിരുന്നതാണ്. അത് പറഞ്ഞു കഴിഞ്ഞതോടെ അവരുടെ കടമ കഴിഞ്ഞു. ഇപ്പോള്‍ മാറിനിന്നു അവര്‍ കര്‍ഷകരുടെ അലച്ചില്‍ നോക്കി നില്‍ക്കുന്നു. അധികൃതരുടെ പ്രലോഭനങ്ങള്‍ക്കും അവഗണനക്കുമിടയില്‍ക്കിടന്നു കര്‍ഷകര്‍ പിടയുന്നു.
പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞവര്‍ഷം അധികൃതരുടെ ഭാഗത്തുനിന്നു ആത്മാര്‍ത്ഥമായ പരിശ്രമമൊന്നുമുണ്ടായില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ ഇടങ്ങളില്‍ ചക്ക മഹോത്സവം, ചക്ക ഫെസ്റ്റ് എന്നൊക്കെപ്പറഞ്ഞു ചക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ഉണ്ടാക്കി മൂക്കറ്റം തിന്നു. ബാക്കി വന്നത് നിരത്തിവച്ചു പ്രദര്‍ശന മേളകള്‍ സംഘടിപ്പിച്ചു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇക്കൊല്ലം ചക്ക സീസണ്‍ വരവറിയിച്ചതോടെ ചക്ക പറിക്കാന്‍ ആളില്ലാത്ത അവസ്ഥയായിട്ടുണ്ട്. ഇതുമൂലം ചക്ക പ്ലാവില്‍ നിന്നു പഴുത്ത് താഴെ വീണു ചീഞ്ഞു നശിക്കുന്നു. അപൂര്‍വം ആളുകള്‍ കടകളില്‍ ചക്ക വില്‍പനയ്ക്ക് വെക്കുന്നുണ്ട്. 50 മുതല്‍ 100 രൂപ വരെയുള്ള തുച്ഛമായ വിലയാണ് ഇതിന് ലഭിക്കുന്നത്. ഇനി തെരുവോരങ്ങളിലും ചക്ക വില്‍പനയ്ക്ക് വെക്കേണ്ട സ്ഥിതിയാണ്. ദീര്‍ഘ വീക്ഷണത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനത്തോടാവശ്യപ്പെട്ട ഒരു വാന്‍ പദ്ധതിയെ ഇത്തരത്തിലാക്കിയതിനു കര്‍ഷകര്‍ ആര്‍ക്കാണ് നന്ദി പറയേണ്ടത്. സംസ്ഥാന സര്‍ക്കാരിനോടോ, സര്‍ക്കാരിന്റെ മനസാക്ഷി സൂക്ഷിപ്പുകാരും കാര്യസ്ഥന്മാരുമായ സര്‍ക്കാര്‍ ജീവനക്കാരോടോ?
നന്ദി, ആരോട് ഞാന്‍ ചൊല്ലേണ്ടൂ-നിരാശരായ കര്‍ഷകര്‍ ആരായുന്നു.
