വാഷിംഗ്ടൺ: പ്രശസ്ത റോബോട്ടിക്സ് വിദഗ്ധനായ ഇന്ത്യക്കാരൻ അതേ മേഖലയിൽ വിദഗ്ധയായ ഭാര്യയെയും പതിനാലുകാരനായ മൂത്ത മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വാഷിംഗ്ടൺ ന്യൂ കാസ്റ്റിലിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ഹർഷവർധ ( 57) ൻ എന്നയാളാണ് ഭാര്യ സ്വേത പന്ന്യം ( 44 ) , 14 വയസ്സുള്ള മൂത്തമകൻ എന്നിവരെ വെടി വച്ചു കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. താമസസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ഇവരെ കാണപ്പെട്ടത്. ഹ ർഷവർധൻ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. വീട്ടിൽ നിന്ന് ഒരു തോക്ക് പോലീസ് കണ്ടെടുത്തു. രക്തം തെറിച്ചു വീണതിൻ്റെ അടയാളം വീട്ടിനുള്ളിൽ കണ്ടെത്തിയിട്ടുണ്ടെന്നു അന്വേഷണസംഘം വെളിപ്പെടുത്തി. ഏഴ് വയസുകാരനായ ഇളയ മകൻ സംഭവസമയത്ത് വീട്ടിനു പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഏഴ് വയസ്സുകാരനായ ഇളയ മകനെ പൊലീസ് സംഘം കുട്ടിക്കൊണ്ടു പോകുന്നതു കണ്ടാണ് അയൽ വാസികൾ സംഭവമറിഞ്ഞതെന്നു പറയുന്നു. എപ്പോഴും വലിയ സന്തുഷ്ടരും സംതൃപ്തരുമായാണു ഇവരെ കാണാറുണ്ടായിരുന്നതെന്ന് അയൽക്കാർ പറഞ്ഞു. എന്നാൽ ആരുമായും ഇവർ അധികം സംസാരിക്കുന്നവരായിരുന്നില്ല .

നേരത്തെ അമേരിക്കയിൽ സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇവർ 2017 ൽ ഇന്ത്യയിൽ തിരിച്ചെത്തി കർണാടകയിലെ മൈസൂർ ആസ്ഥാനമായി ഹോളോ വേൾഡ് എന്ന റോബോട്ടിക്സ് സ്ഥാപനം ആരംഭിച്ചിരുന്നു. കോവിഡിനെത്തുടർന്നു 2022 ൽ സ്ഥാപനം നിറുത്തി വീണ്ടും അമേരിക്കയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ റോബോട്ടിക്സ് രംഗത്തു അതിപ്രശസ്തനായി മാറിയിരുന്ന ഹർഷവർധൻ അതിർത്തി സുരക്ഷയ്ക്കു റോബോട്ടുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. അമേരിക്കയിൽ മൈക്രോസോഫ്ടിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മരണകാരണം പൊലീ സ് വിശദമായി അന്വേഷിക്കുന്നു.