ശ്രീനഗർ : ജമ്മു കാശ്മീരിൽ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തുന്ന അക്രമങ്ങളോടു പ്രതികരിക്കാൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച സർക്കാരിൻറെ പരമോന്നത തീരുമാനമെടുക്കൽ സ്ഥാപനമായ സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി ഇന്ന് (വ്യാഴം) യോഗം ചേരാനി രിക്കെയാണ് ഇന്നലെ ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഗോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്,കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പങ്കെടുത്തു. ഭീകരർക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് ഇന്ത്യയുടെ ദേശീയ ദൃഢനിശ്ചയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച പഹൽഗാമിൽ 26
മരണത്തിനിടയാക്കയ ഭീകരാക്രമണത്തിന്റെ പ്രതികരണ രീതി , ലക്ഷ്യം ,സമയം എന്നിവ തീരുമാനിക്കാൻ സായുധ സേനയ്ക്ക് പൂർണ്ണ ആത്മവിശ്വാസവും പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യവും നൽകുന്നതായി പ്രധാനമന്ത്രി സൈനിക വിഭാഗങ്ങളെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം വ്യാഴാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതിയുടെ രണ്ടാമത് യോഗത്തിന് ഒരു ദിവസം മുമ്പാണ് സൈനിക മേധാവികളുടെ ഉന്നതതല യോഗം നടന്നത്. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.ചൊവ്വാഴ്ച ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിലും സൈനിക മേധാവികളുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിൽ അതിർത്തി സുരക്ഷാസേന, അസം റൈഫിൾസ്, ദേശീയ സുരക്ഷാ സേന ഡയറക്ടർ ജനറൽ, കേന്ദ്ര റിസർവ് പോലീസ്, കേന്ദ്ര വ്യവസായ സുരക്ഷ സേന എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥന്മാർ പങ്കെടുത്തു. അതിർത്തിയിൽ സുരക്ഷ കടുപ്പിക്കാൻ യോഗം തീരുമാനിച്ചു. പഹൽഗാം ഭീകരാക്ര മണത്തിനു ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭായോഗവും ഇന്ന് നടക്കുന്നുണ്ട്
